Leader Page
ഫ്രാൻസിസ് മാർപാപ്പയുമായി അങ്ങേയ്ക്കു ഗാഢമായ ബന്ധമായിരുന്നല്ലോ ഉണ്ടായിരുന്നത്. ലെയോ പാപ്പായുമായി അങ്ങയുടെ അടുപ്പം എങ്ങനെയാണ്?
ഫ്രാൻസിസ് മാർപാപ്പയോടൊത്തുള്ള യാത്രകൾ എന്നെ സംബന്ധിച്ച് ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. ഞാൻ കർദിനാളായിട്ടും യാത്രയുടെ ചുമതലയിൽനിന്ന് എന്നെ മാറ്റിയില്ല. 2025ൽ ഒരു യാത്രയേ ഉള്ളൂ, അതുകൂടി ക്രമീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞിരുന്നു. എന്നാൽ തുർക്കിയിലേക്കു നിശ്ചയിച്ചിരുന്ന ആ യാത്ര നടന്നില്ല. പിന്നെ പുതിയ പാപ്പാ വന്നു. അദ്ദേഹത്തിന്റെ ആദ്യകാല യാത്രകൾക്കുവേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം ഞാൻ ചെയ്തു. ഇപ്പോൾ പുതിയ ആളെ മാർപാപ്പ വച്ചിട്ടുണ്ട്. ഇപ്പോൾ മാർപാപ്പയുടെ യാത്രകളുടെ ഉത്തരവാദിത്വം എനിക്കില്ല.
പരിശുദ്ധ പിതാവിന്റെ യാത്രയിൽ ഒരു കർദിനാൾ സംഘമുണ്ട്. അത് ഓരോ യാത്രയുടെയും പ്രത്യേകതകൾ അനുസരിച്ചാണ്. എക്യുമെനിക്കൽ സ്വഭാവമുള്ള യാത്രയാണെങ്കിൽ എക്യുമെനിസവുമായി ബന്ധപ്പെട്ടും മതാന്തര സ്വഭാവമുള്ളതാണെങ്കിൽ ആ വിഷയവുമായി ബന്ധപ്പെട്ടുമായിരിക്കും. അതുപോലെ ഓരോ രാജ്യത്തിലേക്കും പോകുന്പോൾ ആ രാജ്യക്കാരായ കർദിനാൾമാർ ഉണ്ടെങ്കിൽ അവരെയും സംഘത്തിൽ ഉൾപ്പെടുത്തും. അങ്ങനെയുള്ള ചില വ്യവസ്ഥകളുണ്ട്.
മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് ലെയോ പതിനാലാമൻ എന്ന പേരു സ്വീകരിച്ച കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ഫ്രാൻസിസ് പാപ്പായുടെ കാലത്ത് മെത്രാന്മാർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷനായിരുന്നു. സാധാരണഗതിയിൽ മാർപാപ്പയുടെ കൂടെ അദ്ദേഹം എങ്ങും വരേണ്ട കാര്യമില്ല. പ്രോട്ടോക്കോളിലും അതില്ല. പക്ഷേ, ഫ്രാൻസിസ് മാർപാപ്പ യൂറോപ്പിലുള്ള എല്ലാ യാത്രകളിലും കർദിനാൾ പ്രെവോസ്റ്റിനെ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ ഞാൻ എഴുതിച്ചേർത്തിരുന്നില്ല. പക്ഷേ, യാത്രകൾക്ക് ഏതാനും ദിവസം മുന്‍പ് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ പേര് ലിസ്റ്റിൽ എഴുതിച്ചേർക്കുമായിരുന്നു. അത് എന്തുകൊണ്ടാണെന്ന് എല്ലാവരും ചോദിച്ചു. പക്ഷേ, അപ്രകാരം അദ്ദേഹം യാത്രകളിൽ ഉൾപ്പെട്ടിരുന്നതുകൊണ്ട് പിതാവുമായി എനിക്ക് അടുപ്പവും ബന്ധവും കൂടുതലായി ഉണ്ടായി. പിന്നീട് ഞാൻ കർദിനാളായി കഴിഞ്ഞപ്പോൾ അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാൻ സാധിച്ചിട്ടുണ്ട്. കൂടാതെ, വിവിധ കാര്യാലയങ്ങളിലും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കർദിനാൾ പ്രെവോസ്റ്റ് മാർപാപ്പയായി കഴിഞ്ഞപ്പോൾ എല്ലാ രണ്ടു മാസം കൂടുന്പോഴും കർദിനാൾമാരെ എല്ലാവരെയും വിളിച്ചുകൂട്ടാറുണ്ട്.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനകാര്യത്തിൽ എന്തെങ്കിലും പുരോഗതിയുണ്ടോ?
ഇന്ത്യ സന്ദർശിക്കുക എന്നത് ഫ്രാൻസിസ് പാപ്പായുടെ വലിയ ഒരു സ്വപ്നമായിരുന്നു. അതിന് അനുകൂലമായ നീക്കങ്ങൾ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമുണ്ടായിരുന്നു. ഫ്രാൻസിസ് പാപ്പായ്ക്കു പോകാൻ സാധിക്കാത്ത സ്ഥലങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ശൈലിയാണ് ലെയോ പാപ്പായുടേത്. ഉദാഹരണത്തിന് അർജന്റീന. ഫ്രാൻസിസ് പാപ്പയുടെ സ്വന്തം നാടാണെങ്കിലും മാർപാപ്പയായിക്കഴിഞ്ഞ് അവിടേക്ക് ഒരിക്കലും അദ്ദേഹം പോയിട്ടില്ല. അവിടം സന്ദർശിക്കുക എന്നത് അദ്ദേഹത്തിന് താത്പര്യമുള്ള കാര്യമായിരുന്നു. എന്നാൽ കഴിഞ്ഞ ജൂണിൽ വത്തിക്കാനിലെത്തിയ അർജന്റൈൻ പ്രസിഡന്റ് ഹാവിയർ മിലൈ മാർപാപ്പയെ അർജന്റീനയിലേക്കു ക്ഷണിക്കുകയും ലെയോ പാപ്പാ ക്ഷണം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ പാപ്പായുടെ ഇന്ത്യാ സന്ദർശനവും ഉണ്ടാകുമെന്നു കരുതാം.
ഫ്രാൻസിസ് പാപ്പായ്ക്കു വരാൻ സാധിക്കാതിരുന്നതുകൊണ്ട് ലെയോ പാപ്പായ്ക്ക് ഇന്ത്യ സന്ദർശിക്കാൻ പ്രത്യേക താത്പര്യമുണ്ട്. സഭയുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇതു കാണിക്കുന്നത്.
മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിന്റെ പദ്ധതികൾ വിശദമാക്കാമോ?
കാര്യാലയത്തിന്റെ നേതൃത്വത്തിൽ സ്ഥിരമായുള്ള മതാന്തര സംവാദങ്ങൾ നടക്കുന്നുണ്ട്. ജനുവരിയിൽ ഇറാക്കിൽവച്ച് ഒരു സംവാദം നടന്നിരുന്നു. രണ്ടു വർഷം കൂടുന്പോൾ ഒരിക്കൽ വത്തിക്കാനിൽവച്ചും പിന്നീട് ഇറാക്കിലുമായി സംവാദങ്ങൾ സ്ഥിരമായി നടക്കുന്നതാണ്. ലോകമെന്പാടുമുള്ള മെത്രാൻ സംഘങ്ങൾ വത്തിക്കാനിലേക്കു വരുന്പോൾ അവരുമായുള്ള സന്ദർശനമുണ്ട്. ഈ വർഷത്തെ പ്രത്യേക പരിപാടി വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ 1986ൽ അസീസിയിൽ വിളിച്ചുകൂട്ടിയ സർവമത സമ്മേളനത്തിന്റെ റൂബി ജൂബിലി ആഘോഷമാണ്. അതിന്റെ ഭാഗമായി ഒക്ടോബറിൽ അസീസിയിൽ സർവമത സമ്മേളനം വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു.
ഇതരമത വിദ്വേഷവും മതസ്പർധയും ആഗോളതലത്തിൽ വ്യാപിച്ചതായി കാണാം. ഇതേക്കുറിച്ച് പിതാവിന്റെ കാഴ്ചപ്പാട് എന്താണ്?
ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ മാറ്റത്തിന്റെ ഒരു യുഗത്തിലല്ല, മറിച്ച് യുഗത്തിന്റെ മാറ്റത്തിലാണ് നാം ജീവിക്കുന്നത്. നമുക്കറിയാം യുദ്ധവും മറ്റുംമൂലം അഭയാർഥികളുടെ എണ്ണം കൂടിയ ഒരു കാലഘട്ടമാണിത്. അതുപോലെതന്നെ ശാസ്ത്രസാങ്കേതിക മേഖലകളിലും വാർത്താമാധ്യമരംഗത്തും ഒരുപാട് വളർച്ചയുണ്ടെങ്കിലും മനുഷ്യരിൽ സ്വാർഥതയുടെ അംശം വർധിച്ചുവെന്നുള്ളത് സത്യമാണ്. മതപരമായ കാര്യങ്ങൾ വളച്ചൊടിക്കുന്നതിലൂടെ സ്വാർഥത വളർത്തൽ എളുപ്പമാകുന്നു. സ്വന്തം കാര്യം എളുപ്പത്തിൽ നേടാൻ അതുവഴി സാധിക്കുന്നു. എല്ലാ മേഖലകളിലും അതിന്റെ പ്രതിഫലനം കാണുന്നുണ്ട്.
ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേയുള്ള ആക്രമണം വർധിച്ചുവരുന്നതായി സിബിസിഐ അടക്കം ചൂണ്ടിക്കാട്ടുന്നുണ്ട്. വത്തിക്കാന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യങ്ങൾ എത്തിയിട്ടുണ്ടോ?
ലെയോ പാപ്പാ ഈ വർഷമാദ്യം വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തിൽ, മതസ്വാതന്ത്ര്യത്തിന്റെ പേരിൽ ലോകത്തിലെ 64 ശതമാനം ആൾക്കാർ വേദനിക്കുന്നുവെന്നു പറഞ്ഞിരുന്നു. അതിൽ ഏറ്റവും കൂടുതൽ ക്രൈസ്തവരാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങൾ വത്തിക്കാന്‍ അറിവുള്ളതാണ്. നയതന്ത്രതലത്തിൽ അക്കാര്യങ്ങളിൽ ഇടപെടുന്നുമുണ്ട്. ഇന്ത്യയുടെ പ്രതിനിധി വത്തിക്കാനിലും വത്തിക്കാന്റെ പ്രതിനിധി ന്യൂഡൽഹിയുമുണ്ട്. പറയാനുള്ള കാര്യങ്ങൾ ആദരവോടുകൂടി പറയാറുണ്ട്. നയതന്ത്രബന്ധങ്ങൾക്കു വലിയ ഔന്നത്യമുണ്ട്. അതിനാൽതന്നെ ഇക്കാര്യങ്ങളും അത്തരത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഇക്കാലത്തെ ഒരു പ്രത്യേകത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതു മാത്രമാണ് സത്യമെന്നു ധാരാളംപേർ ചിന്തിക്കുന്നു എന്നതാണ്. നയതന്ത്രബന്ധങ്ങൾ ഏറെയുള്ള രാജ്യമാണ് വത്തിക്കാൻ. മാർപാപ്പ നമ്മോടു പറയുന്ന കാര്യങ്ങൾ മാത്രമേ നമ്മൾ അറിയുന്നുള്ളൂ എന്നതാണ് കാര്യം. അതിനപ്പുറം നയതന്ത്രതലത്തിൽ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദത്തെയും ഐഎസ് അടക്കമുള്ള ഭീകരവാദത്തെയും എതിർക്കുന്നതിൽ വത്തിക്കാന്‍ തീവ്രത പോരെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?
മതതീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേയുള്ള വത്തിക്കാന്റെ ഉറച്ച സ്വരത്തിന് ഏറ്റവും വലിയ തെളിവാണ് ഫ്രാൻസിസ് പാപ്പാ അബുദാബിയിൽ ഒപ്പിട്ട മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖ. മതതീവ്രവാദത്തെ എതിർക്കുന്നതിൽ വത്തിക്കാന്റെ പങ്ക് അത് വെളിപ്പെടുത്തുന്നുണ്ട്. അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയ്യിബുമായി ചേർന്ന് ആദ്യമായാണ് ഒരു മാർപാപ്പ ഇപ്രകാരമുള്ള ഒരു രേഖയുണ്ടാക്കിയത്. അതുവഴി മതാന്തരസംവാദത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ചും അതുപോലെതന്നെ മതതീവ്രവാദത്തിനെതിരേയും മറ്റും ഔദ്യോഗികമായി നിലപാടുകളെടുക്കാൻ സാധിച്ചു.
വത്തിക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്നു നടത്തുന്ന സ്ഥിരമായ സംവാദങ്ങളുണ്ട്. രാജ്യങ്ങളുടെ ക്ഷണം സ്വീകരിച്ച് അവിടെ പോയി നടത്തുന്ന പ്രോഗ്രാമുകളുണ്ട്. അതിലൊക്കെ വ്യക്തമാകുന്നത് രാഷ്ട്രനേതാക്കൾക്കും യഥാർഥ മതനേതാക്കൾക്കും ഒരിക്കലും അക്രമങ്ങൾക്ക് അനുകൂലമായ തീവ്രനിലപാടെടുക്കാൻ സാധിക്കില്ല എന്നാണ്.
കഴിഞ്ഞ നവംബർ 21ന് അങ്ങ് ദീപികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ, എല്ലാ മതങ്ങളും ശരിയാണെന്നു വാദിച്ചാൽ ക്രിസ്തുമതത്തിന്റെ അനന്യത എങ്ങനെയാണ് ന്യായീകരിക്കുക?
മതാന്തര സംവാദത്തിന്റെ മേഖലയിൽ നമ്മുടെ പരിശ്രമമെന്നത് എല്ലാ മതങ്ങളെയും തുല്യമായി കണ്ട് ബഹുമാനിക്കുക എന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ അനന്യതയിൽ വിശ്വസിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്റെ മതമാണു ശരി എന്ന വിശ്വാസത്തിൽനിന്നാണ് നമ്മൾ അതിനു ജീവൻ കൊടുക്കാൻവരെ തയാറാകുന്നത്. ലെയോ മാർപാപ്പതന്നെ പറയുന്നതുപോലെ മതാന്തര സംവാദം എന്നത് കേവലമൊരു പരിപാടിയല്ല, നമുക്കുള്ള ബോധ്യമാണ്.
ബനഡിക്ട് പാപ്പാ പറഞ്ഞതുപോലെ നമ്മൾ വിശ്വാസം പ്രചരിപ്പിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിലൂടെയോ ഏതെങ്കിലും സ്വാധീനം ചെലുത്തിയോ അല്ല. നമ്മൾ ജീവിച്ചുകാണിച്ചുകൊണ്ടാണ് മതം പ്രചരിപ്പിക്കേണ്ടത്. ഇതൊരു മത്സരമാണ്. ഏറ്റവും നല്ലത് സമൂഹത്തിന്റെ മുന്നിലേക്ക് എടുത്തുവയ്ക്കാൻ നാം മത്സരിക്കണം. അല്ലാതെ തന്ത്രമോ കുതന്ത്രമോ അല്ല. എന്റെ വിശ്വാസത്തിന്റെ ശ്രേഷ്ഠത മറ്റു മതങ്ങൾക്കു മുമ്പിലേക്ക് എടുത്തുകാട്ടാനുള്ള അവസരമാണത്. അപ്പോൾ നിർബന്ധിത മതപരിവർത്തനത്തിന്റെ ആവശ്യമില്ല.
District News
ആളൂര്‍: തൃശൂര്‍ റൂറല്‍ പോലീസിന്റെ സമയോചിത ഇടപെടല്‍മൂലം ആത്മഹത്യയുടെ മുനമ്പില്നിന്ന യുവാവിന്റെ ജീവന് രക്ഷിച്ചു. മുരിയാട് സ്വദേശിനിയായ യുവതി ആളൂര്‍ പോലീസ് സ്റ്റേഷനിലേക്കുവിളിച്ച് ഭര്‍ത്താവിനെ കാണാതായതായും അദ്ദേഹം ജീവനൊടുക്കാന്‍ ശ്രമിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അറിയിച്ചു.
വിവരം ലഭിച്ചയുടന്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഎസ്സിപിഒ സുനന്ദും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ ആഷിക്, അനൂപ് എന്നിവര്‍ യുവതിയെ സമാധാനിപ്പിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് തൃശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ യുവാവ് മുരിയാട് ഗേറ്റിനടുത്തുള്ള റെയില്‍വേ ട്രാക്കിനു നടുവിലാണ് നില്‍ക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ വിവരം ആളൂര്‍ പോലീസ് സ്റ്റേഷന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഎഎസ്ഐ മിനിമോള്‍, ജിഎസ്സിപിഒ ജിബിന്‍ എന്നിവരെ അറിയിച്ചു. ഇവര്‍ മുരിയാട് ഗേറ്റിനടുത്തുള്ള റെയില്‍വേ ട്രാക്കിനു സമീപത്തെത്തി പരിസരവാസികളും മുരിയാട് കുന്നത്തറ സ്വദേശികളുമായ കണ്ണോളി വീട്ടില്‍ വൈശാഖ്, രാഖില്‍ എന്നിവരുടെ സഹായത്തോടെ പരിശോധന നടത്തി.
തുടർന്ന് റെയില്‍വേ ട്രാക്കിന് നടുവില്‍ ആത്മഹത്യചെയ്യുന്നതിനായി ട്രെയിന്‍ വരുന്നതു കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥര്‍ അനുനയപരമായ ഇടപെടലിലൂടെ യുവാവിനെ സാന്ത്വനിപ്പിച്ച് സുരക്ഷിതമായി ആളൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിന് ആവശ്യമായ മാനസികപിന്തുണ ഉറപ്പാക്കുന്നതിനു നിര്‍ദേശിച്ച് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
National
ന്യൂഡൽഹി: തെരുവുനായ കേസ് കൈകാര്യം ചെയ്യുന്പോൾ വിദഗ്ധരുടെ ഇടപെടൽ ആവശ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി സുപ്രീംകോടതിയിൽ.
ആരവല്ലി വിധിക്ക് സമാനമായ രീതിയിൽ ഈ വിഷയം അവസാനിക്കരുതെന്നും തെരുവുനായ വിഷയത്തിൽ വാദം തുടരുന്പോൾ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു നീങ്ങിയില്ലെങ്കിൽ സദുദ്ദേശ്യത്തോടെയുള്ള കോടതി ഇടപെടൽ മാറ്റാനാകാത്ത പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. കേസിൽ വിദഗ്ധ അഭിപ്രായത്തിന് അമിക്കസ് ക്യൂറി മാത്രം പോരെന്നും അദ്ദേഹത്തിന് നിയമോപദേശം നല്കാൻ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വാദിച്ചു.
തെരുവുനായ വിഷയത്തിൽ മൂന്നാം ദിനമാണ് സുപ്രീംകോടതിയിൽ വാദം തുടരുന്നത്. തെരുവുനായകളെ ക്രൂരമായി കൈകാര്യം ചെയ്യുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ മൃഗസ്നേഹികൾ ഇന്നലത്തെ വാദത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ കുട്ടികളെയും മുതിർന്നവരെയും നായകൾ ആക്രമിക്കുന്ന നിരവധി വീഡിയോകൾ ലഭ്യമാണെന്ന് കോടതിയും തിരിച്ചടിച്ചു. വിഷയത്തിൽ ചൊവ്വാഴ്ചയും വാദം തുടരും.
Kerala
കോഴിക്കോട്: കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ ഹൈക്കോടതിയുടെ ഇടപെടല്‍. ഡീലിമിറ്റേഷൻ ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവും പുറത്തിറക്കി. കേസ് നാലാം തീയതി വീണ്ടും പരിഗണിക്കും.ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹർജികള്‍ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
അഞ്ച് പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിനെതിരായ ഹര്‍ജികളും ഹൈക്കോടി ഫയലിൽ സ്വീകരിച്ചു.